2019 ഫെബ്രുവരി 2, ശനിയാഴ്‌ച

കാശ്മീര്‍...ഭൂമിയിലെ സ്വര്‍ഗം തേടിയുള്ള യാത്ര


 ഇൻഡ്യയിലെ ഏറ്റവും മനോഹരമായ സ്ഥലം കാശ്മീർ ആണ് അതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. പക്ഷേ അവിടെ പോകുവാൻ പ്രയാസമാണ്. കാരണം നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്ത് അവിടെ ചെല്ലുമ്പോഴായിരിക്കും തീവ്രവാദികളുമായി പ്രശ്നം. അപ്പോൾ നമ്മുക്ക് കുറേ സ്ഥലങ്ങളിൽ പോകാൻ സാധിക്കില്ല അപ്പോൾ വേറെ അതുപോലത്തെ ഐസ് വീഴുന്ന ഏതെങ്കിലും സ്ഥലത്ത് പോകാൻ തീരുമാനിച്ചു .അരുണാചലിലെ തവാങ്ങ്, ഉത്തരാഖണ്ഡിലെ ഔലി, ഹിമാചലിലെ മണാലി ഇതൊക്കെയാണ് ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലങ്ങൾ അവസാനം പോകാൻ എളുപ്പമുള്ള മണാലി തിരഞ്ഞെടുത്തു. സിസംബർ ജനുവരി ഫെബ്രുവരി ഇതിൽ ഏതെങ്കിലും ഒരു മാസം പോകാൻ തീരുമാനിച്ചു. ദൂരെ യാത്ര ആയതു കൊണ്ട് ഞങ്ങൾ 3 പേരേ ഉണ്ടായിരുന്നുള്ളൂ . 3 മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തു. ഫെബ്രുവരി 8 നാണ് ബുക്ക് ചെയ്തത്.ജനുവരി 7നായിരുന്നു എന്റെ വിവാഹം.കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയെ വീട്ടിൽ തനിച്ചാക്കി ഞാനും കൂട്ടുകാരും മണാലിയ്ക്ക് യാത്രയായി. 

Image may contain: tree, snow, plant, sky, outdoor and nature

എറണാകുളത്തു നിന്ന് സമ്പർക്ക് ക്രാന്തി ട്രെയിനിൽ ആയിരുന്നു യാത്ര. കൃത്യം അമ്പതു മണിക്കൂറായിരുന്നു യാത്ര. സ്ലീപ്പറിലായിരുന്നു ബഡ്ജറ്റ് കുറവായിരുന്നു. ടെയിനിൽ നല്ല കുറേ അനുഭവങ്ങൾ ഉണ്ടായി. ഉത്തർപ്രദേശിലൂടെ രാത്രിയാത്ര അതി മനോഹരമായിരുന്നു. അസഹ്യമായ തണുപ്പായിരുന്നു. ട്രെയിൻ യാത്രയിൽ പത്താം തിയതി ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ഞങ്ങൾ ചണ്ഡീഗഡിലെത്തി. അവിടെ റൂമെടുത്തു അവിടെ നല്ല തണുപ്പായിരുന്നു. റൂമിലെ ആൾ ഞങ്ങൾക്ക് ഷിംലയിലെ റൂമും മണാലിയിലെ റൂമും ഡ്രൈവറേയും റെഡിയാക്കി തന്നു. പിറ്റേ ദിവസം രാവിലെ അഞ്ചരക്കായിരുന്നു കൽക്കയിൽ നിന്നും ഷിംലയ്ക്ക് ടെയിൻ.ചണ്ഡിഗഡിൽ നിന്നും ഇരുപ്പതി യേഴ് കിലോമീറ്ററാണ് കൽക്ക. പിറ്റേ ദിവസം വെളുപ്പിന് മൂന്നു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ പോയി. ടെയിൻ ലേറ്റ് ആണ്, തലേ ദിവസം പരിചയപ്പെട്ട ഓട്ടോക്കാരനെ വിളിച്ചു പുള്ളിക്കാരൻ അര മണിക്കൂറിനകം വന്നു. ഞങ്ങൾ കൽക്കയിലെത്തി. വളരെ ചെറിയ സ്റ്റേഷനാണ്. കൽക്ക ഹരിയാനയിലാണ്. അവിടേയും ട്രെയിൻ ലേറ്റായിരുന്നു. എട്ടു മണിക്കായിരുന്നു ടെയിൻ പുറപ്പെട്ടത്. തൊണ്ണൂറ്റി ആറ് കിലോമീറ്ററാണ് ദൂരം. അഞ്ചര മണിക്കൂറാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 100 ഗുഹകളിൽ കൂടി ടെയിൻ കടന്നു. ഷിവാലിക് എക്സ്പ്രസ്സ് എന്ന ട്രെയിനിലായിരുന്നു യാത്ര. ബ്രെഡ് ഓം ലൈറ്റും ചായയും തരും. യാത്ര കുറച്ചു ബോറടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നരക്കാണ് ഷിംലയിലെത്തിയത്. ഉച്ചയ്ക്കും ഭയങ്കര തണുപ്പായിരുന്നു.ഷിംലയിൽ'ഞങ്ങൾ ഡ്രൈവറെ വിളിച്ചു അര മണിക്കൂറിനകം പുള്ളി വന്നു രജനീഷ്, വിളി പേര് ബബ് ലൂ. ആ യാത്രയിലെ മോശം റൂo ഷിംലയിലെയായിരുന്നു കുറേ സ്റ്റെപ്പ് കയറി മുകളിൽ ചെല്ലണം പിന്നെ മുറിയും പോരായിരുന്നു. അപ്പോൾ സമയം മൂന്നു മണിയാകാറായി. ഞാൻ ബബ് ലുവിനോട് ചോദിച്ചു നമ്മുക്ക് ഇന്ന് എവിടെ എങ്കിലും കറങ്ങാൻ പറ്റുമോ?.. വേഗം റെഡി ആകാൻ പറഞ്ഞു . കൂ ഫ്രിയിൽ പോകാം.. ഞാൻ അപ്പോഴാണ് ആ പേര് കേൾക്കുന്നത്!. കൂ ഫ്രി മഞ്ഞു മലയാണ്. ഷിംലയിൽ നിന്നും വെറും 21 കിലോമീറ്ററേയുള്ളൂ. ഞങ്ങൾ പെട്ടെന്ന് റെഡിയായി യാത്ര തുടങ്ങി. യാത്രയിൽ ഞങ്ങൾ ജീവിതത്തിലാദ്യമായി കാണുന്ന കാഴ്ചകളാണ്!. റോഡിന്റെ ഇരുവശത്തുമായി നിറയെ മഞ്ഞുമലകൾ പിന്നെയും യാത്ര തുടർന്നു. അവസാനം കൂ ഫ്രിയിലെത്തി. മുകളിലോട്ട് മുക്കാൽ മണിക്കൂറിന്റെ യാത്രയുണ്ട്, കുതിരപ്പുറത്താണ് യാത്ര. കുതിരയ്ക്കും ഷൂവിനും കൂടി ഒരാൾക്ക് 600 രുപയാണ് വാടക. ഡ്രസ്സ് വേണമെങ്കിൽ ആയിരം രൂപ. ഡ്രസ്സ് വേണ്ട എന്ന് പറഞ്ഞു യാത്രയായി. മുകളിലോട്ടുള്ള റോട്ടിൽ നിറയെ കുതിരയുടെ കാഷ്ടവും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താഴെ വീണാൽ ഒന്നിനും കൊള്ളില്ല. കുതിരക്കാരൻ ഞങ്ങളേയും വലിച്ചുകൊണ്ട് യാത്ര തുടർന്നു. മുക്കാൽ മണിക്കൂറിന് ശേഷം മുകളിലെത്തി. അവിടുത്തെ കാലാവസ്ഥ സഹിക്കാൻ പറ്റില്ല. നല്ല ചൂട്. മാഗിയുംഅകത്താക്കി കുറച്ചു ഫോട്ടോയുമെടുത്തു ഞങ്ങൾ തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോൾ പേടി തോന്നും. കുതിര ഇടയ്ക്ക് സ്ലിപ്പ് ആകും. പക്ഷേകുഴപ്പം ഒന്നും കൂടാതെ താഴെ എത്തി. കാൽപാദം തണുത്ത് മരവിച്ചിരിക്കുകയായിരുന്നു. തിരിച്ച് റൂമിലോട്ട് യാത്ര. തുടർന്നു പിറ്റേ ദിവസം മണാലിയിലോട്ട് പോകണം. ഡ്രൈവർ രാവിലെ ഒമ്പതുമണിയ്ക്ക് വരാമെന്ന് പറഞ്ഞു യാത്രയായി. പുളളിയുടെ ഭാര്യ വീട് ഷിംലയാണ്.
Image may contain: outdoor
രാത്രിയിൽ നല്ല തണുപ്പായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തു പോകാൻ എല്ലാവർക്കും മടിയായിരുന്നു. അവസാനം ഞാനും ഒരു കൂട്ടുക്കാരനും പോയി ഫുഡ് പാഴ്സലാക്കി കൊണ്ടുവന്നു ഫുഡ് കഴിച്ചു നേരത്തെ ഉറങ്ങി. പിറ്റേ ദിവസം രാവിലെ ഒമ്പതുമണിയ്ക്ക് യാത്ര പുറപ്പെട്ടു. 267 കിലോമീറ്ററാണ് ദൂരം. റോഡ് മോശവുമല്ല നല്ലതുമല്ല അതാണ് അവസ്ഥ!. ആദ്യം കുറേ കിലോമീറ്ററിൽ ഒരു ഭംഗിയുമില്ലാത്ത സ്ഥലങ്ങളാണ്. ഒരുപാട് സ്ഥലങ്ങളിൽ നിർത്തി ഭക്ഷണം കഴിച്ചു കൂട്ടുകാർ മദ്യം വാങ്ങിയിട്ടുണ്ടായിരുന്നു അത് കഴിക്കാൻ ഡ്രൈവർക്ക് പരിചയമുള്ള ഹോട്ടലുകളിൽ നിറുത്തി.പതുക്കെ യാത്ര തുടർന്നു, കുറേ ദൂരം പിന്നിട്ടപ്പോൾ ഹിമാചലിന്റെ സൗന്ദര്യം പുറത്തു വരാൻ തുടങ്ങി. മലകളും പുഴകളും താണ്ടി യാത്ര തുടർന്നു. ഇപ്പോൾ മണ്ഡി എന്ന ജില്ലയിലൂടെയാണ് യാത്ര ,അടുത്തത് കുളു ജില്ല. കുളു ജില്ലയിലാണ് മണാലി.ഞങ്ങൾ യാത്ര ചെയ്യുന്നതിന്റെ വലതു വശത്തു ഒരു നദി ഒഴുകുന്നുണ്ടായിരുന്നു. ആളുകൾ റിവർ റാഫ്റ്റിംഗ് നടത്തുന്നുണ്ടായിരുന്നു. ഡ്രൈവർ ചോദിച്ചു നിങ്ങൾക്ക് റിവർ റാഫ്റ്റിംഗ് നടത്തണമോ എന്ന്. തിരിച്ചു വരുമ്പോൾ നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. നമ്മുക്ക് റെയ്റ്റ് ചോദിക്കാമെന്ന് പറഞ്ഞു വണ്ടി നിർത്തി. ഡ്രൈവർക്കു പരിചയമുള്ള ആളാണ് അത് നടത്തുന്നത്. മൂന്നു പേർക്കും കൂടി നാലായിരം രൂപ വേണമെന്ന് പറഞ്ഞു .ഞങ്ങൾ തിരിച്ച് വരുന്ന തിയതി ഫെബ്രുവരി പതിനാലാണ്. അന്നു ഭയങ്കര തിരക്കാണ്ണെന്ന് പറഞ്ഞു. അവസാനം 3500ൽ ഉറിച്ചു. ഞങ്ങൾ ആ പുഴയിലിറങ്ങി കുറച്ചു ഫോട്ടോ എടുത്തു.
Image may contain: snow, tree, outdoor and nature
നല്ല ഉഗ്രൻ കാലാവസ്ഥയായിരുന്നു. തിരിച്ചു വണ്ടിയിലേക്ക് നടന്നു. അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾക്ക് ഭാഗ്യമുണ്ട് നിങ്ങൾ വന്നത് നല്ല സമയത്താണ് നാളെ മണാലിയിൽ ഐസ്സ് വീഴും. അവർക്ക് നേരത്തെ അറിയിപ്പ് കിട്ടും. ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി. അതിനു വേണ്ടിയാണ് ഇത്രയും ദൂരം വന്നത്!. എല്ലാ ദിവസവും ഐസ്സ് വീഴാറില്ല അതിനു മുൻപ് ഫെബ്രുവരി ആറിനാണ് വീണത് എന്ന് അയാൾ പറഞ്ഞു. അയാളോട് യാത്ര ചോദിച്ചു ഞങ്ങൾ മണാലിയിലോട്ട് യാത്ര തുടർന്നു .പിന്നെ മണാലിയ്ക്ക് മുൻപ് നാലു കിലോമീറ്റർ ഒരു തുരംഗത്തിലൂടെ യാത്രയുണ്ട്. പാറ തുരന്ന് നല്ല വീതിയുള്ള റോഡ്. പോകുന്ന വഴിയിൽ ആപ്പിൾ മരങ്ങൾ ഒരു പാടുണ്ട് പക്ഷേ ഇപ്പോൾ സീസണല്ല. ഇന്ത്യയിൽ കൂടുതൽ ആപ്പിൾ കൃഷി ചെയ്യുന്ന സംസ്ഥാനം ഹിമാചൽ പ്രദേശാണ്. വൈകുന്നേരം ആറരയ്ക്ക് ഞങ്ങൾ മണാലിയിൽ എത്തിചേർന്നു. കുറച്ചു കടകളും ഹോട്ടലുകളുമുള്ള ഒരു ചെറിയ സ്ഥലം. ടൗണിൽ തന്നെയായിരുന്നു ഞങ്ങളുടെ റൂം. വളരെ നല്ല റൂമായിരുന്നു. ഒരു ദിവസം ആയിരം രൂപയായിരുന്നു വാടക. രാത്രിയിൽ തണുപ്പ് അസഹ്യമായിരുന്നു. ഡ്രൈവർക്കു അവിടെയും പരിചയമുണ്ടായിരുന്നു. പുള്ളിയാണ് രാത്രിയിലെ ഫുഡ് ഉണ്ടാക്കി തന്നത്. ഫ്രൈഡ് റൈസും ചപ്പാത്തിയും ചിക്കൻ കറിയും, നല്ല ഭക്ഷണമായിരുന്നു. രാത്രി വൈകിയാണ് ഉറങ്ങിയത്. ഡ്രൈവർ പറഞ്ഞു നാളെ നമുക്ക് സോളം ഗ് വാലി റോഹ്താം ഗ് പാസ്സ് തുടങ്ങിയ സ്ഥലങ്ങളിൽ പോകാമെന്ന്. പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നത് ഞാനായിരുന്നു. ഞങ്ങ ളു ടെ റൂമിന്റെ ഒരു സൈഡ് ഗ്ലാസ്സായിരുന്നു. കർട്ടൻ മാറ്റി നോക്കിയപ്പോഴുള്ള കാഴ്ച അതി മനോഹരമായിരുന്നു. നിറയെ ആപ്പിൾ മരങ്ങൾ. അതിന് പിറകിലായി മഞ്ഞുമലകൾ. മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു. ഞാൻ കൂട്ടുക്കാരെ വിളിച്ചുണർത്തി ഞങ്ങൾ റൂമിന്റെ പുറത്തിറങ്ങി. ജീവിതത്തിലാദ്യമായി കാണുന്ന കാഴ്ചയാണ്!. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വന്നു പറഞ്ഞു വേഗം റെഡി ആകണം സോളങ് വാലിയിൽ ഭയങ്കര ഐസ്സ് വീഴ്ചയാണ് നിങ്ങൾ വേഗം റെഡിയായി ഭക്ഷണം കഴിച്ചു നമുക്ക് അങ്ങോട്ട് പോകണം. വൈകിയാൽ ഐസ്സ് വീണ് റോഡ് ബ്ലോക്കാവും. പെട്ടെന്ന് ഞങ്ങൾ റെഡിയായി കാറിൽ യാത്ര തുടർന്നു. നേരെ മണാലിയിലെ ഒരു ഷോപ്പിൽ പോയി, അവിടെ നിന്നാണ് സോളങ് വാലി പോകുന്ന ആളുകൾക്ക് ഡ്രസ്സും ഷൂവും ഗൈഡിനേയും ശരിയാക്കി തരുന്നത്. ഒരാൾക്ക് ആയിരത്തി അറുനൂറു രൂപയാണ്. ഞങ്ങൾ വിലപേശി പക്ഷേ നോ രക്ഷ. അവസാനം ഗൈഡിനേയും കൂട്ടി ഞങ്ങൾ സോളങ് വാലിയിലോട്ട് യാത്ര തുടർന്നു .കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വണ്ടി വഴിതിരിച്ചുവിട്ടു. ആ വഴി ഐസ്സ് വീണു കിടക്കുകയാണ് വേറെ വഴി ഞങ്ങൾ യാത തുടങ്ങി. പോകുന്ന വഴിയിലെ കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്! ചുറ്റിനും ഐസ്സിന്റെ കൂമ്പാരമാണ്. മണാലിയിൽ നിന്ന് അധികം ദൂരമില്ല സോളം ഗി ലേക്ക് .ഞങ്ങൾ സോളംഗ് എത്തി. വണ്ടി പാർക്കു ചെയ്തു, ഗൈഡിനെ കൂട്ടി ഞങ്ങൾ മുകളിലേക്ക് യാത്രയായി. പാർക്കു ചെയ്ത വണ്ടികളുടെ മുകളിലെല്ലാം ഐസ്സ് വീണുകൊണ്ടിരിക്കയാണ്. ചില വണ്ടികളുടെ ചില ഭാഗങ്ങൾ മാത്രമേ കാണുന്നുള്ളൂ. ആ വണ്ടികളെല്ലാം തലേ ദിവസം പാർക്ക് ചെയ്തതായിരിക്കും. ഞങ്ങൾ ഗൈഡുമായി മുകളിലോട്ട് യാത്രയായി .ഞാൻ വീട്ടിൽ നിന്നും 8 ട്ടീഷർട്ടും 2 ജാക്കറ്റും 2 പാൻറും മാത്രമേ യാത്രയിൽ കൊണ്ടുവന്നുള്ളൂ. അതെല്ലാം ഇട്ടു കൊണ്ടാണ് യാത്ര. താഴെ നിന്നും കുറച്ച് യാത്ര ഉണ്ട് മുകളിലെത്താൻ. പക്ഷേ നടത്തം ഒട്ടും ബോറടിക്കില്ല .നമ്മൾ ഭൂമിയിൽ തന്നെയാണോ എന്ന് തോന്നും അത്രയ്ക്ക് മനോഹരമാണ്! ഞങ്ങൾ മുകളിലെത്തി മുകളിൽ ഭയങ്കര ശക്തിയായി ഐസ്സ് വീണു കൊണ്ടിരിക്കയാണ്. അവിടെ കെട്ടി ഉണ്ടാക്കിയ ചെറിയ ഒരു ചായകട ഉണ്ട്. അവിടെ നിന്നുംചായയും മാഗിനൂഡിൽസും കഴിച്ചു. തണുപ്പിൽ ചൂടു സാധനങ്ങൾ കഴിക്കുമ്പോഴുണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെ!. ഞങ്ങളുടെ കൈയിൽ ക്യാമറ ഉണ്ടായിരുന്നില്ല. മൊബൈലിലാണ് മുഴുവൻ ഫോട്ടോയുമെടുത്തത് ഒരു 2 മണിക്കൂറിൽ കൂടുതൽ ഞങ്ങൾ അവിടെ ചിലവഴിച്ചു. അവിടെ നിന്ന് തിരികെ പോരാൻ തോന്നില്ല, പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ് സോളങ് വാലിക്ക്.
Image may contain: snow, tree, car and outdoor
കുറച്ചു കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ചായയുമായി വന്നു. ഞങ്ങൾ അതു വാങ്ങി കുടിച്ചു. അവരോട് വീട് എവിടെ എന്ന് ചോദിച്ചപ്പോൾ മുകളിലോട്ട് വിരൽ ചൂണ്ടി കാണിച്ചു. അവർക്ക് ഹിന്ദി ശരിക്കും അറിയില്ല എന്നു തോന്നുന്നു. കേരളം അറിയുമോ എന്ന് ചോദിച്ചപ്പോൾ അവർ കേട്ടിട്ട് പോലുമില്ല!. ഗൈ ഡിനെ കൊണ്ട് ഞങ്ങൾ കുറേ ഫോട്ടോഎടുപ്പിച്ചു. ഒരു ചെറിയ പയ്യനായിരുന്നു ഗൈഡ്. അവിടുത്തെ ഭൂരിഭാഗം ആളുകളും വെളുത്തവർ ആയിരിക്കും. അവിടുത്തെ കാലാവസ്ഥ കൊണ്ടാണ്. എവിടെ തിരിഞ്ഞു നോക്കിയാലും മതിവരാത്ത കാഴ്ചകളാണ്. താഴെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. ഏകദേശം ഉച്ചയ്ക്ക് ഒരു മണി ആകാറായെന്ന് തോന്നുന്നു ഗൈഡിന്റെ ഫോണിലോട്ട് ഡ്രൈവറുടെ വിളി വന്നു. നിങ്ങൾ പെട്ടെന്നു തിരിച്ചിറങ്ങണം വണ്ടിയുടെ മുകളിൽ ഐസ്സ് വീണു കൊണ്ടിരിക്കു കയാണ്. പെട്ടെന്ന് വന്നില്ലെങ്കിൽ വണ്ടി എടുക്കാൻ പറ്റില്ല .വണ്ടി ഐസ്സ് വന്നു മൂടും. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തിരിച്ചിറങ്ങി. തിരിച്ചു ഞങ്ങൾ വേറൊരു എളുപ്പ വഴിയിൽ കൂടിയാണ് ഇറങ്ങിയത്. ഞങ്ങളുടെ ഭാഗ്യമാണ് ഈ ദിവസം തന്നെ ഇവിടെ വരാൻ സാധിച്ചത്. നാളെ ഞങ്ങൾക്ക് മണാലിയിൽ നിന്ന് ഡൽഹിക്ക് തിരിച്ചു പോകണം. ഒരു ദിവസം മാറിയാൽ ഈ കാഴ്ചകളൊന്നും കാണാൻ സാധിക്കുമായിരുന്നില്ല.ഞങ്ങൾ തിരിച്ചു വണ്ടിക്കരികിലെത്തി, വണ്ടിയുടെ മുകളിലെല്ലാം നിറയെ ഐസ്സാണ്. അതെല്ലാം എടുത്തു മാറ്റി ഞങ്ങൾ യാത്ര തുടർന്നു.. ഇനിയെങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ റോഹ്താം ഗ് പാസിൽ പോകാൻ പറ്റില്ല വഴിയെല്ലാം ഐസ്സ് മൂടി കിടക്കുകയാണ് എന്നു പറഞ്ഞു. ഇന്ന് വേറെ എങ്ങും പോകാൻ പറ്റില്ല നാളെ ഹിഡിംബ ടെമ്പിളിൽ പോകാമെന്ന് പറഞ്ഞു. ഭീമന്റെ ഭാര്യയുടെ ക്ഷേത്രമാണ്. ഞങ്ങൾ തിരിച്ചു റൂമിലെത്തി ഭയങ്കര വിഷമം തോന്നി. നാളെ മണാലിയോട് വിട പറയണം. ഇനി ഒരിക്കൽ കൂടി വരുമോയെന്ന് അറിയില്ല. ഇടയ്ക്കിടക്ക് വരാൻ പറ്റുന്ന സ്ഥലമല്ലല്ലോ ആ വിഷമമെല്ലാം ഉള്ളിൽ വെച്ച് അന്ന് കിടന്നുറങ്ങി. പിറ്റേ ദിവസം അതിരാവിലെ എണീറ്റു റൂം വെക്കേറ്റ് ചെയ്തു. ഞങ്ങൾ ഭീമന്റെ ഭാര്യയുടെ അമ്പലത്തിലേക്ക് യാത്രയായി. അഞ്ചു കിലോമീറ്ററിൽ താഴെയുള്ളൂ ദൂരം നല്ല ഭംഗിയുള്ള സാധാരണ കാണാത്ത രീതിയിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രം. അമ്പലത്തിന് ചുറ്റും കുറേ വണ്ണം കൂടിയ മരങ്ങളുണ്ട്. നല്ല തണുപ്പുണ്ടായിരുന്നു. അമ്പലത്തിന്റെ ഉള്ളിൽ ഞങ്ങൾ കയറിയില്ല. അവിടെ വെച്ചാണ് യാക്ക് എന്ന മൃഗത്തെ കണ്ടത്. ഞങ്ങൾ തിരിച്ചു ച സിഗഡ് വഴി ഡൽഹിയിലോട്ടുയാത്ര തുടർന്നു. എത്ര നോക്കിയിട്ടും രാത്രിയ്ക്കു മുൻപ് ഡൽഹിയിലെത്തിയില്ല. ഒരു രാത്രി ഡ്രൈവറുടെ വീട്ടിൽ തങ്ങി വളരെ നല്ല മനുഷ്യനായിരുന്നു ബബ് ലു. വെറും രണ്ടു മൂന്നു ദിവസം പരിചയമുള്ള മൂന്നു ചെറുപ്പക്കാരെ വീട്ടിൽ താമസിപ്പിച്ചു ഭക്ഷണം തന്നു വളരെ മാന്യനായ ഒരു വ്യക്തിയായിരുന്നു. പുള്ളിയുടെ ഭാര്യയും രണ്ടു ചെറിയ മക്കളും വയസ്സായ അച്ഛനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് താമ സിക്കാൻ ഒരു മുറി തന്നു. ഹരിയാനയിലെ പിഞ്ചോറിലാണ് പുള്ളിയുടെ വീട്. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഡൽഹി കറങ്ങി. എന്തൊരു നഗരം. മതിയായി ബബ് ലു റൂം ശരിയാക്കി തന്നു. 1300 രൂപയായിരുന്നു വാടക. വികാസ് പുരി അവിടെയാണ് താമസിച്ചത്. പിറ്റേ ദിവസം ഫുഡും ഉണ്ടായിരുന്നു. ഡ്രൈവർക്ക് അവിടെ നിന്ന് അമൃത് സർ ഓട്ടം ശരിയായി. പുളളിയുടെ വാടകയും ഒരു ആയിരം രൂപ അധികം നൽകി ഞങ്ങൾ ആഗ്രയിലോട്ട് ബസ്സിന് യാത്രയായി .ഡൽഹിയിൽ നിന്നും മഥുര അവിടെ നിന്നും ആഗ്ര കോട്ട താജ് മഹൽ കറങ്ങി തിരിച്ച് ആഗ്രയിൽ നിന്നും കേരള എക്സ്പ്രസിൽ എറണാകുളം വന്നു.ഒരു പതിമൂന്നു ദിവസമെടുത്തു ഒരാൾക്ക് 18000 രൂപയായി പക്ഷേ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമാണ് മണാലി തന്നത്!. ഞാൻ 18 വർഷം മുൻപാണ് ആദ്യമായി ട്ടൂർ പോകുന്നത് ഞാൻ എല്ലാ യാത്രയും ഡയറിയിൽ എഴുതാറുണ്ട്. മണാലി എന്റെ നൂറ്റി നാലാമത്തെ ട്ടൂ റായിരുന്നു.പക്ഷേ മണാലി കണ്ടപ്പോൾ മറ്റു യാത്രയൊന്നും ഒന്നുമല്ല എന്നൊരു തോന്നൽ. ഇനിയും അതു പോലെ ഒരു യാത്ര പോകാൻ സാധിക്കണേയെന്ന് പ്രാർത്ഥിച്ചു കൊണ്ട്..

വരികളും ചിത്രങ്ങളും:Sajeevkumar ER
Image may contain: snow, tree, plant, outdoor and nature



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ