2019 ജനുവരി 27, ഞായറാഴ്‌ച

പ്രാഗിന്റെ തെരുവീഥികളിലൂടെ......

         2016 ഇൽ ആണ് യാത്ര എന്ന ഒരു ആഗ്രഹം ഉണ്ടാകുന്നത് . ഒരു യാത്ര പോകണം . പെട്ടെന്ന് ഒരു തോന്നലിൽ നിന്നായിരുന്നു എന്നു മാത്രമേ എനിക്കു അറിയൂ.
കടുത്ത കൊറിയൻ സീരിയൽ ആരാധിക ആയിരുന്ന ഞാൻ ഒരിക്കൽ കണ്ടൊരു സീരിയൽ ആയിരുന്നു 'ലവേഴ്സ് ഇൻ പ്രാഗ്' ആ ഓർമ്മ ആയിരുന്നു വഴിത്തിരിവ്. അങ്ങനെ
ആണ് പ്രാഗ് എന്ന മനോഹര സ്ഥലം മനസിൽ ഉടലെടുക്കുന്നത്.
            പിന്നീട് വർഷങ്ങൾ കഴിഞ്ഞു.കോളേജ് കാലഘട്ടം എല്ലാം ഓർമയായി . അപ്പോഴാണ് ഒരിക്കൽ സ്വീഡനിൽ സ്ഥിരതാമസം ആക്കിയ സൗരഭ് എന്ന എന്റെ സുഹൃത്തും ചങ്ങാതിമാരും പ്രാഗ്ൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ കാണാൻ ഇടയായത്.
ഞാൻ അവിടെ പോകാൻ ആഗ്രഹിച്ചിരുന്നത് അല്ലേ?എനിക്കു ഒറ്റയ്ക്ക് ഒക്കെ പോകാൻ കഴിയുമോ?ഒരിക്കൽ എങ്കിലും ഈ മനോഹരമായ ഇടത്ത് എനിക്കു കാലുകുത്താൻ കഴിയുമോ? എന്നൊക്കെ ഉള്ള ചിന്തകൾ മനസിനെ വല്ലാതെ അലട്ടാൻ തുടങ്ങി.
         പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു . സൗരഭിനേ വിളിക്കുന്നു , യാത്ര പോയ കഥ അന്വേഷിക്കുന്നു , പ്രാഗ് എന്താണ്, അവിടെ യാത്ര സംവിധാനങ്ങൾ എന്തൊക്കെയാണ് ,താമസസൗകര്യം എങ്ങനെ ആയിരിക്കും. ഒറ്റക്ക് ഒരു പെണ്ക്കുട്ടിക്ക് സുരക്ഷിതം ആണോ എന്നൊക്കെ മനസിലാക്കുന്നു. വീട്ടിൽ ഇതെല്ലാം വിശദമായി പറഞ്ഞു കൊടുക്കുകയും അവരുടെ പൂർണ പിന്തുണയോടെ , എന്നാൽ ഇങ്ങനെ ഒരു പുതിയ ഹോബി തുടങ്ങിയേക്കാം എന്നും നിശ്ചയിക്കുന്നു . അങ്ങനെ വിസാ അപ്ലൈ ചെയ്യാൻ ഉള്ള തീരുമാനം എടുത്തു.
       പിന്നീട് ആയിരുന്നു ഏറെ കടമ്പകൾ കടക്കേണ്ടി വന്നത്. വിസയ്ക്ക് ഉള്ള രേഖകൾ ശേഖരിക്കുക, വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുക്കുക. ദുബൈയിൽ സ്ഥിരതാമസം ആയത് കൊണ്ട് ദുബായിൽ നിന്നായിരുന്നു വിസക്ക് ആപ്പ്പ്ലൈ ചെയ്തത് . അന്ന് യൂ ഏ ഈ അല്ലാതെ വേറെ ഒരു രാജ്യവും ഞാൻ പോയിട്ടില്ലായിരുന്നു . ആയതിനാൽ തന്നെ ഷെങ്കൻ വിസാ സറ്റാമ്പ് ചെയ്ത പാസ്സ്പോർടിനു ഞാൻ കാത്തിരുന്നത് ടെന്ഷനോട് കൂടി ആണ്.
        ദിവസങ്ങൾ കടന്നു പോയി ഏകദേശം രണ്ടാഴ്ചക്കു ശേഷം ഫോണിൽ മെസ്സേജ് വന്നത് അനുസരിച്ചു പാസ്പോർട്ട് തിരികെ വാങ്ങാൻ പോയി. പാസ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ അതിൽ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം എന്തായാലും 11 ദിവസത്തെ വിസാ ലഭിച്ചു.
പിന്നീട് ഞാനും സൗരഭും ദുബായിലും സ്വീഡനിലും ഇരുന്ന് എന്റെ യാത്ര പ്ലാൻ ചെയ്തു. ആദ്യം പ്രാഗ് മാത്രം ആയിരുന്ന എന്റെ യാത്ര , പിന്നീടുള്ള പ്ലാനിംഗിലൂടെ നാല് സ്ഥലങ്ങളിലേക്കായി.
പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്)
വെനീസ് (ഇറ്റലി)
സൂറിക്ക് (സ്വിട്സ്സർലാൻഡ്)
പാരീസ് (ഫ്രാൻസ്)
താമസം എല്ലായിടത്തും ഹോസ്റ്റൽസ് ആയിരുന്നു . ഫീമെയിൽ ഡോർമെറ്റോറീസ് ബുക്ക് ചെയ്തു.
എല്ലാം സൗരഭിന്റെ സഹായത്തോടെ ഓൺലൈനായി തന്നെ ബുക്ക് ചെയ്യാൻ സാധിച്ചു.
അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി .
ഗൂഗിൾ,യൂട്യൂബ്,ബ്ലോഗുകൾ ഇവയെല്ലാം വായിച്ചും കണ്ടും മനസിലാക്കിയാണ് ഞാൻ യാത്രക്ക് തയാറെടുത്തത്. ഞാൻ കണ്ടതും മനസിലാക്കിയതും അനുഭവിചറിഞ്ഞതും ആയ എന്റെ സ്വന്തം യാത്രയിലൂടെ ആണ് നമ്മൾ ഇനി പോവുന്നത്.
യാത്രാദിനങ്ങൾ:
14 ഡിസംബർ 2016
          ദുബായിൽ നിന്നും വൈകുന്നേരം 7.30 ന് ഉള്ള ഫ്ലൈറ്റിൽ ആയിരുന്നു എന്റെ യാത്ര.പ്രാഗിൽ എത്തുന്നത് രാത്രീ 11.30 ആയത് കാരണം ഞാൻ പിക്ക് അപ്പ് (pick up) സർവിസ് ബുക്ക് ചെയ്തിരുന്നു. പ്രാഗ് എയർപോർട്ട് വളരെ ചെറുതായിരുന്നു പെട്ടെന്ന് തന്നെ ഇമിഗ്രേഷൻ ക്ലീയരെൻസ് എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങി.
          എന്റെ പേര് വച്ച ഒരു ബോർഡും ആയി ഒരു ചെറുപ്പക്കാരൻ പുറത്തു കാത്തുനിന്നിരുന്നു. സൗരഭ് പറഞ്ഞു തന്നിരുന്ന നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ബുക്കിംഗ് ഡീറ്റൈൽസും ഐഡന്റിറ്റി ഡീറ്റൈൽസും ചെക്ക്ചെയ്ത ശേഷം 'ഡെൽനികയിൽ ഉള്ള സർ ടോബീ'സ് ഹോസ്റ്റലിലേക് യാത്രയായി .45 മിനിറ്റ് ദൈർഘ്യം ഉള്ള കാർ യാത്ര ആയിരുന്നു. ഇടക്ക് ട്രാമുകൾ ബസ്സുകൾ ഒക്കെ അങ്ങിങ്ങായി കാണാൻ ഇടയായി.അങ്ങനെ ഞാൻ ഹോസ്റ്റൽ ഇൽ എത്തി.പണം കൊടുത്തശേഷം അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞു പിരിഞ്ഞു. അപ്പോഴേക് ഏകദേശം1 മണി കഴിഞ്ഞിരുന്നു.
            റിസപ്ഷനിൽ ചെന്നു ബുക്കിംഗ് ഡീറ്റൈൽസ് കാണിച്ചു. ഒരു കാർഡ് കീ ആയിരുന്നു അവിടുന്നു ലഭിച്ചത്. പിന്നീട് എന്റെ ഡോർമേറ്ററിയിലേക് ഞാൻ പോയി. കാർഡ് കി സ്കാൻ ചെയ്ത് റൂമിലേക്ക് കയറി. എല്ലാവരും ഉറങ്ങുകയായിരുന്നു. വൈഫൈ സഹായത്തോടെ വീട്ടിൽ വിളിച്ചു സംസാരിച്ച ശേഷം ഫ്രഷ് ആയി യാത്രയുടെ ക്ഷീണത്തിൽ പെട്ടെന്ന് തന്നെ മയങ്ങി.
Day 1 (15 ഡിസംബർ 2016)
              രാവിലെ 7 മണിയോടെ ഞാൻ റീസെപ്ഷനിലേക് ചെന്നു. യാത്രകാർക്ക് വേണ്ടിയുള്ള ഒരു മാപ്പ് അവർ എനിക്കു നൽകി. അടുത്തുള്ള റസ്റ്റോറന്റ്നെ കുറിച്ചു ഞാൻ അന്വേഷിച്ചു.പ്രത്യേകിച്ച് അവർ പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും നന്ദി പറഞ്ഞു മാപ്പും ആയി പുറത്തോട്ട് നടക്കാൻ ഇറങ്ങി. നടക്കാൻ ഇറങ്ങിയത് ഒരു വലിയ കഥയാണ്. -3ഡിഗ്രി തണുപ്പ് എന്നത് നമുക്കു സഹിക്കാൻ കഴിയാത്ത തണുപ്പ് ആണെന്ന് എനിക്കു മനസിലായി. ഒരു നാലു തവണ എങ്കിലും പുറത്തു ഇറങ്ങും കുറച്ചു നടക്കും ഹോസ്റ്റലിൽ തിരിച്ചു കയറും . അങ്ങനെ ആണ് ഞാൻ തണുപ്പിനോട് പൊരുത്തപ്പെട്ടത്.

          സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള പോലെ വളരെ പഴക്കം ചെന്ന യൂറോപ്പിയെൻ മാത്രകയിൽ ഉള്ള കെട്ടിടങ്ങൾ ആയിരുന്നു ആ വീഥിക്ക് ഇരുവശവും ഉണ്ടായിരുന്നത്. ഞാൻ താമസിച്ച ഹോസ്റ്റൽ ഉം അങ്ങനെ തന്നെ ആയിരുന്നു. രാവിലെ തന്നെ തണുപ്പിനെ നേരിടാൻ ഉള്ള ജാക്കറ്റും ബൂട്ട്സും, ക്യാപ്പും ഒക്കെ ധരിച്ചു പ്രാഗ് വാസികൾ എന്നെ കടന്നു പോകു ന്നുണ്ടായിരുന്നു. മിക്ക ആളുകളുടെ കൂടെയും ഓരോ നായയും ഉണ്ടായിരുന്നു. അവയും ജാക്കറ്റ് ധരിച്ചിരുന്നു.ആ കൗതുക കാഴ്ചകൾ കണ്ട് ഞാനും മുന്നോട്ട് നടന്നു. ഒരു തിരിവ് കഴിഞ്ഞപ്പോൾ ഗ്രോസറി ഷോപ്പ് കണ്ടു . വിയറ്റ്നാം കാരന്റെ ആയിരുന്നു ആ കട . അവിടെ കയറി കുറച്ച് പഴങ്ങളും മിനറൽ വാട്ടറും വാങ്ങി തിരിച്ച് ഹോസ്റ്റലിലേക്ക് നടന്നു. അതായിരുന്നു ബ്രേക്ഫാസ്റ്റ്.
               ഇന്ന് ആദ്യമായി എനിക്ക് പോകാൻ ഉള്ളത് "ഓൾഡ് ടൌൺ സ്ക്വയറി"ലേക്ക് ആയിരുന്നു. റിസപ്ഷനിൽ നിന്നു 30 മിനിറ്റ്സ് ട്രാൻസ്പോർട്ട് കാർഡ് വാങ്ങി ഞാൻ പുറത്തേക് ഇറങ്ങി.ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്റ്റോപ് ഇൽ എത്തി ട്രാമിനു കാത്തു നിന്നു.
             ലൊക്കേഷനെ കുറിച്ച് അടുത്ത നിന്ന ചെറുപ്പകാരനോട് സംശയം ചോദിച്ചു. ഞാൻ സോളോ ട്രാവലർ ആണ് ഇന്ത്യയിൽ നിന്നാണ് എന്നൊക്കെ അറിഞ്ഞപ്പോ എന്നെ സഹായിക്കാൻ അദ്ദേഹത്തിന് വലിയ ആവേശം ആയി. അമേരിക്കകാരൻ ആയ അലക്സാണ്ടർ പ്രാഗിൽ ഏതോ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. എന്തായാലും അവനും ആ വഴി ആയിരുന്നു പോകേണ്ടത്.ട്രാമിലും ട്രെയിനിലും ഒക്കെ ആയി ഓൾഡ് ടൌൺ സ്ക്വായറിന്റെ 500 മീറ്റർ അപ്പുറം ഉള്ള ഒരു സ്റ്റോപ്പിൽ അവൻ എന്നെ എത്തിച്ചു. ഈ 20 മിനിറ്റ യാത്രയിൽ ഞാൻ ഒരു ഹിസ്റ്ററി ക്ലാസ്സിൽ ആയിരുനെന്നു പറയാം. സോവിയറ്റ് യൂണിയൻ ഭരണകാലത്തെയും , ചെക്കോസ്ലോവാക്യ ചെക്കും സസ്ലോവാക്യ ആയത് എങ്ങനെയെന്നും ഒക്കെ അവൻ ക്ലാസ് എടുത്തു. എന്തു പറയാൻ എല്ലാം മനസിലായത് പോലെ ഞാനും തലയാട്ടി. അവനും സന്തോഷം എനിക്കും സന്തോഷം.അങ്ങനെ അവനോട് ബൈ ബൈ പറഞ്ഞു ഞാൻ നടന്നു. ഇടയ്ക്ക് ഒരു കറൻസി എക്സ്ചേഞ്ചിൽ കയറി 50 യൂറോ മാറ്റി "ചെക്ക് കൊറുണ" ആക്കി വാങ്ങിയിട്ട് വീണ്ടും നടന്നു.

             എന്നെ ഓൾഡ് ടൌൺ സ്ക്വയറിൽ വരവേറ്റത് ഒരു കൂറ്റൻ ക്രിസ്റ്റമസ് ട്രീ ആയിരുന്നു . വിശാലമായ ഓൾഡ് ടൌൺ സ്ക്വയർ ,ചുറ്റിനും പഴമയെ വിളിച്ചോതുന്ന കെട്ടിടങ്ങൾ, സവാരി ചെയ്യാൻ പഴയ കാർ, കുതിരവണ്ടി. പ്രതിമ പോലെ നിൽക്കുന്ന മനുഷ്യർ, പ്രാഗിന്റെ വേഷവിധാനത്തിൽ നിൽക്കുന്ന ചെറിയ കച്ചവടക്കാർ, വിവിധ തരം ഭക്ഷണം കിട്ടുന്ന ചെറിയ കടകൾ , ഇവയ്ക്ക് എല്ലാം പുറമേ യാത്രക്കാരുടെ തിരക്കും ഉണ്ടായിരുന്നു. അവിടെ നിന്നാൽ 14 ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട " ചർച്ച് ഓഫ് ലേഡി ബിഫോർ റ്റിന് " കാണാമായിരുന്നു. 12 ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉത്ഭവിച്ച ഗോഥിക് ആർക്കിടെക്ചർ രീതിയിൽ ആണ് പ്രാഗിലെ ഓരോ പ്രശസ്ത നിർമിതികളും പണിതിരിക്കുന്നത്.80 മീറ്റർ ഉയരമുള്ള ടവർ ന്റെ ഓരോ ചിത്രപണികളും നമ്മെ അത്ഭുതപ്പെടുത്തും.
               അസഹനീയമായ തണുപ് ഭേദിച്ചു വേണം നടക്കാൻ .ഇനി എനിക്കു കാണേണ്ടത് "അസ്ട്രോണോമിക്കൽ ക്ലോക്ക്" ആയിരുന്നു.എന്തായാലും ക്ലോക്ക് നെ തേടി ഞാൻ അവിടം ആകെ കാണുന്ന വഴികളിലൂടെ ഒക്കെ നടന്നു. എങ്ങോട്ട് തിരഞ്ഞാലും യാത്രക്കാരുടെ തിരക്ക് ആണ് , ചരിത്രം എഴുതപെട്ട വഴികളിലൂടെ നടക്കാൻ കഴിയുന്നത് തന്നെ ഒരു സന്തോഷം ആണ്. എവിടെയും കച്ചവട തിരക്ക് , അങ്ങനെ കാഴ്ചകൾ കണ്ടു നടന്നു. അവിടെ ഉള്ള പുരാതന കെട്ടിടങ്ങൾ ഇന്ന് വിവിധ തരം കടകൾ ആയി മാറിയിരിക്കുന്നു. ഏകദേശം ഒരു മണിക്കൂർ ആയി അപ്പോഴേക്കും ഞാൻ അവിടെ കണ്ട മക്ക് ഡൊണാൾഡ്സിൽ കയറി ഉച്ച ഭക്ഷണം കഴിച്ചു.

              അവിടെ കിട്ടിയ വൈഫൈടെ സഹായത്തിൽ ക്ലോക്ക് തേടി വീണ്ടും ഇറങ്ങി.തിരിച്ച് ഓൾഡ് ടൌൺ സ്ക്വയറിലെക്ക് നടന്നു. അവിടെ എത്തിയതും ദ നിൽകുന്നു ഞാൻ മൂന്ന് തവണ മുന്നിലൂടെ നടന്നു പോയ ഒരു കെട്ടിടത്തിന്റെ ചുവരിൽ ഒരു പടുകൂറ്റൻ ക്ലോക്ക്. കണ്ടപ്പോഴേ മനസിലായി ആള് ഇതുതന്നെ ആണെന്ന്.അത്രക്കും ഉണ്ട് കാണാൻ.ഇന്ന് ലോകത്തുള്ള അസ്ട്രോണോമിക്കൽ ക്ലോക്കുകളിൽ മൂന്നാമൻ . ഇന്നും പ്രവർത്തിച്ചു കോണ്ടിരിക്കുന്നവയിൽ ഒരുവൻ.
1410 ഇൽ പണികഴിപ്പിച്ച ക്ലോക്ക്. സൂര്യന്റേയും ചന്ദ്രന്റെയും ഓരോ ഗ്രഹങ്ങളുടെയും സ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ചതാണ്  ഈ ക്ലോക്ക് ഓരോ മണിക്കൂർ കൂടുമ്പോ ചലിക്കുന്നത് കാണാൻ തന്നെ ഒരു അഭുത പ്രതിഭാസമായിരുന്നു.
             പിന്നീട് ഞാൻ പോയത് തൊട്ടടുത്തുള്ള സെയിന്റ് നിക്കൊളാസ് ചുർച്ചിലേയ്ക്ക് ആണ്. യാത്രക്കാർ ഒക്കെ അവിടേക്കു വരുന്നുന്നത് കാരണം കുറച്ച തിരക്കു ഉണ്ടായിരുന്നു. പ്രാർത്ഥനയിൽ ഇരിക്കുന്നവരെ ഒരു രീതിയിലും ശല്യം ചെയ്യാതെ ആണ് ഓരോ യാത്രക്കാരും പള്ളിയുടെ സൗന്ദര്യം നടന്നു കണ്ടത്.
            സമയം അപ്പോഴേക്ക് വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. . രാവിലെ ഞാൻ കണ്ടുവച്ചിരുന്ന കെ ഫ് സിയിലേക്ക് നടന്നു. കുറച്ച നേരം കോഫീ ഒക്കെ കുടിച്ച് ഹീറ്ററിന്റെ ചൂടിൽ ഇരിക്കണം. എന്നൊക്ക കരുതി പോയെങ്കിലും അവിടെ എനിക്കു ഒരു കൂട്ടുകാരിയെ കിട്ടി പ്രാഗ്കാരി ഹൻങ്കാ വസീല . എന്നോട് വളരെ സൗഹൃദപരമായി സംസാരിച്ച അവൾക്ക് ദുബായ് യുടെയും ഇന്ത്യയുടെ യും കാര്യങ്ങൾ ചോദിച്ചു അറിയാൻ തിടുക്കം ആയിരുന്നു. സംസാരിച്ച് ഇരുന്ന് 7.30 ആയി. പിരിയുന്നതിനു മുന്നേ മെയിൽ ഐഡി കൈമാറാൻ മറന്നില്ല. അതിനാൽ തന്നെ ഇന്നും നല്ല സുഹൃത്തുക്കൾ ആണ് ഞങ്ങൾ.
            അവിടെ നിന്നു നേരെ പോയത് അൽ കരീം ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ആയിരുന്നു.അവിടുന്നു നല്ല ബിരിയാണിയും ചിക്കൻ കറിയും ഒക്കെ കഴിച്ചു ഞാൻ ഇറങ്ങി.
               അപ്പോഴാണ് ഒരു കാര്യം ഓർമ്മ വരുന്നത്. തിരിച്ച് പോകാൻ ബസ് കാർഡ് വാങ്ങുന്ന കാര്യം.റിസപ്ഷനിൽ പറഞ്ഞത് അനുസരിച്ച് ഇവിടെ ഉള്ള എല്ലാ കടയിലും കിട്ടുന്ന സാധനം ആണ് ഈ ബസ് കാർഡ്.അങ്ങനെ ഞാൻ എനിക്കു പോകേണ്ട സ്റ്റോപ് വരെ ഉണ്ടായിരുന്ന ഓരോ കടയിലും അന്വേഷിച്ചു , കാണുന്ന ആളുകളോട് കാർഡ് കിട്ടുന്ന കടയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ആർക്കും അറിയില്ലായിരുന്നു . എന്തായാലും സ്റ്റോപ് എത്തി. അവിടെ കണ്ട ഒരു ചെറുപ്പക്കാരനോട് ഞാൻ കാർഡിനെ കുറിച്ച് അന്വേഷിച്ചു. പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു ലഭിച്ചത്. "കാർഡ് എവിടെ കിട്ടുമെന്ന് എനിക്കു അറിയില്ല പക്ഷെ എന്റെ കയ്യിൽ ഒരു കാർഡ് ഉണ്ട് അത് ഞാൻ തരാം,ഞാൻ വളരെ സന്തോഷത്തോടെ അതു വാങ്ങി പണം നൽകി,പക്ഷെ അവൻ പണം സ്വീകരിച്ചില്ല എന്നു മാത്രം അല്ല ഇതെന്റെ ഒരു ക്രിസ്റ്റമസ് ഗിഫ്റ്റ് ആയി കരുതാനും പറഞ്ഞു. അതായിരുന്നു എന്റെ യാത്രയിലെ ആദ്യ മാലാഖ. ( പേരറിയാത്ത ആ സുഹൃത്തിന് നന്ദി)

             ഞാൻ അടുത്ത ട്രാം ഇൽ ഹോസ്റ്റലിൽ എത്തി. അവിടേയും എന്നെ കാത്തിരുന്നത് ഒരു സമ്മാനം ആയിരുന്നു. ഞാൻ സ്വപ്നം കണ്ടത് പോലെ ഒരു കൊറിയകാരി "ജാങ് ഉൻ ജേ" . എന്റെ അടുത്തുള്ള കട്ടിലിൽ ആണ് അവളുടെ സ്ഥാനം. ഞങ്ങൾ വേഗം കൂട്ടുകാരായി.ഇന്ത്യകാരിയെ കണ്ട സന്തോഷം അവൾക്കും കൊറീകാരിയെ കണ്ട സന്തോഷം എനിക്കും. അവളും എന്നെ പോലെ യാത്രകാരിയാണ്. നാളെ അവൾ "വിഎന്നായിലേക്ക്" പോകും ഞാൻ മറ്റന്നാൾ വെനിസിലേക്കും. ഞങ്ങൾ ബുക്കിങ് ചെക്ക് ചെയ്തോപ്പോഴാണ് കണ്ടത് "സൂറിക്ക്"ഇൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്നത് ഒരേ ഹോസ്റ്റൽ തന്നെ ആണ്. ( ദൈവനിശ്ചയം എന്ന പോലെ പിന്നീട് 2017 ലെ എന്റെ ദക്ഷിണ കൊറിയൻ യാത്രയിൽ അവൾ എന്നെ വന്നു കാണുകയും , അവളുടെ നാടായ ദെഗുവിലെ അവളുടെ വീട്ടിൽ ഒരു ദിവസം താമസിക്കുകയും ചെയ്തു .)
Day 2 ( 16 ഡിസംബർ 2016 )
            ഉൻ ജെയും ഞാനും ഒന്നിച്ചു രാവിലെ ഇറങ്ങി.വീണ്ടും കാണാം എന്ന ഉറപ്പോടെ ഞങ്ങൾ പിരിഞ്ഞു. ഇന്ന് എനിക്കു കാണാൻ പോകേണ്ടത് പ്രാഗ് കാസ്റ്റിലും 'castle"ഉം , ചാൾസ് ബ്രിഡ്ജും ആയിരുന്നു.
              രാവിലെ എനിക്കു നടന്നു കാണണം എന്നുള്ള ഉദ്ദേശത്തോടെ 30 മിനിറ്റ്സ് നടക്കാൻ ഉള്ള ദുരത്തിൽ മക് ഡൊണാൾഡ്സ് ലക്ഷ്യം ആക്കി നടന്നു. ആ വഴിയിൽ കാണാനായത് വലിയ റോഡകളും, കാറുകളും,രാവിലെ ജോലിക്കായി പോവുന്ന ആളുകളും, പുതിയ കെട്ടിടങ്ങളും, കച്ചവടക്കാരും,ഒക്കെ ആയിരുന്നു. അങ്ങനെ മക് ഡൊണാൾഡ്സിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഇറങ്ങി കുറച്ചു നടന്ന് പ്രാഗ് കാസ്റ്റിലിലേക് ഉള്ള ട്രാം ഇൽ കയറി. ട്രാമിലും കാഴ്ചകൾ ഒക്കെ കണ്ടിരുന്നു.
എനിക്കു ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി.
അവിടെ വലിയ ഒരു നദി ഒഴുന്നുണ്ടാരയിരുന്നു . നദിക്ക് കുറുകെ ആയി വീതിയിലുള്ള പാലവും, ആ റോഡ് പാതയിലൂടെ കാറുകൾ ഓടുന്നുണ്ട് . എന്തായാലും എനിക്കു പോകേണ്ടത് ആ വഴിയല്ല. എന്റെ അടുത്തുള്ള പടികെട്ടുകൾ കയറണം. അത് കണ്ടു ഞെട്ടിയത് കൊണ്ടു തന്നെ അടുത്ത ഉള്ളവരോട് ഇത് തന്നെ ആണോ വഴി എന്നു ചോദിച്ചു. അതേ എന്ന ഉത്തരം ആണ് ലഭിച്ചത്. എന്തായാലും ഉഗ്രൻ ആയിട്ടുണ്ട്.100 പടികൾ എങ്കിലും കാണും.
എന്റെ അത്യാവശ്യം ആണല്ലോ അവിടെ പോവേണ്ടത്.അങ്ങനെ ഞാൻ കയറി തുടങ്ങി
മുകളിൽ എത്തി. 

             എത്രയോ ഏക്കർ വിസ്തീർണം ഉള്ള ഒരു ഉദ്യാനം. നിറയെ മരങ്ങൾ, അങ്ങിങ്ങായി കല്ലിൽ തീർത്ത പ്രതിമകൾ , ബെഞ്ചുകൾ, പിന്നെ കൂട്ടുകാരും ആയി വന്നവർ, വ്യായാമം ചെയ്യാൻ എത്തിയവർ, . അങ്ങനെയോക്കെ വത്യസ്തമായെ ഓരോ കാഴ്ചകൾ. അങ്ങു ദൂരെ ആയി പ്രാഗ് കേസ്റ്റിൽ ( castle ) കാണാമായിരുന്നു. എല്ലാം കണ്ട് ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞു ഞാൻ എത്തേണ്ടിടത്ത് എത്തി. മുന്നിൽ എത്തിയപ്പോൾ മനസിലായീ രാവിലെ നടക്കാൻ ഒന്നും പോകാതെ നേരെ ട്രാമിൽ വന്നിരുന്നെങ്കിൽ കേസ്റ്റിലിന്റെ ഫ്രണ്ടിൽ ഇറങ്ങായിരുന്നു എന്ന്. എന്തായാലും castle ഇൽ വരാൻ പ്രാഗുകാരു പോലും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചു 😂 അവിടെ കയറുന്നതിനു മുന്നേ ബാഗ് ചെക്കിങ് ഉണ്ടായിരുന്നു. കുറ്റവാളിയെ പിടിച്ചു നിർത്തിയത് പോലെ അല്ലാതെ സൗഹൃദത്തോടെ ഒരു പൊലീസികാരൻ ബാഗ് ചെക്ക് ചെയ്തു.
             പിന്നീട് കയറി ചെല്ലുന്നത് പ്രാഗ് കാസ്റ്റിൽ കോംപ്ലക്സ്-ലേക്ക് ആണ്. ഇവിടുന്നു ടിക്കറ്റ് എടുത്തു വേണം അകത്തേക്കു കടക്കാൻ. തല്ലെന്നു പരിചയപ്പെട്ട ഹൻക പറഞ്ഞത് അനുസരിച്ച് "സർക്യൂട്ട് ബി" ടിക്കറ്റ് എടുത്തു.
ഈ ടിക്കറ്റ് ഇൽ ഉൾപ്പെട്ടിട്ടുള്ളത് :
സെയിന്റ് വൈറ്റ്സ് കത്തീഡ്രൽ,
ദി ഓൾഡ് റോയൽ പാലസ്,
സെയിന്റ് ജോർജ് ബസില്ലിക്ക,
ഗോൾഡൻ ലയിൻ,
ഡെലിബോർക ടവർ.
             ഈ കോംപ്ലെക്സിന്റെ അകത്തേക്ക് ഒരു വഴിയിലൂടെ ഞാൻ നടന്നു. അവിടെ കണ്ണെത്താത്ത ഉയരത്തിൽ പ്രാഗ്ൽ ഏറ്റവും ഉയരം കൂടിയ പള്ളി സെയിന്റ് വൈറ്റ്സ് കത്തീഡ്രൽ  ഒരു ഫോട്ടോയിൽ പോലും ഫുൾ ചിത്രം എടുക്കാൻ ആവാത്ത ഉയരം. പുറത്തെ കൊത്തുപണികൾ കണ്ടാൽ മനുഷ്യനിർമ്മിതി തന്നെ ആണോ ഇതെന്നു സംശയിച്ചു പോകും. ഉള്ളിലേക്ക് ടിക്കറ്റ് ചെക്ക് ചെയ്താണ് കയറെണ്ടത് .ഇവിടെ ഉള്ള ഓരോ ടിക്കറ്റ് സ്കാനിംഗ് ലും ഇരിക്കുന്നത് പ്രായം ചെന്നവർ ആയിരുന്നു . അകത്തെ കാഴ്ച ഈ കൊത്തുപണികളോട് മത്സരിക്കുന്നവയാണ് .
              പിന്നീട് പോയത് ഓൾഡ് റോയൽ പാലസിലേക്ക് ആണ്.1135 ഇൽ പണികഴിച്ച പാലസ് ആയിരുന്നു. ഏറ്റവും പഴക്കം ചെന്ന പാലസുകളിൽ ഒന്ന്. ആദ്യം ചെക്ക് രാജകുമാരന്മാർ ഉപയോഗിച്ചിരുന്ന ഈ കൊട്ടാരം പിന്നീട് 13 ആം നൂറ്റാണ്ടു മുതൽ 16 ആം നൂറ്റാണ്ടുവരെ രാജാവിന്റെ പാലസ് ആയിരുന്നു. അവിടെയാണ് രാജാവിന്റെ ഇരിപ്പിടവും , ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ആഭരങ്ങളും രത്നങ്ങളും സുക്ഷിച്ചിരിക്കുന്നത് .
            വിശാലമായ കൊട്ടാരം നടന്നു കണ്ടശേഷം സെയിന്റ് ജോർജ് ബസില്ലിക്ക ഇൽ ചെന്നു. മുന്നേ കണ്ട കത്തീഡ്രൽ വച്ചു നോക്കിയാൽ ഇത് ചെറിയ പള്ളിയാണ് പക്ഷെ ആ പള്ളി മാത്രം നോക്കിയാൽ അതൊരു വലിയ പള്ളി ആയിരുന്നു . 973 ഇൽ നിർമിക്കപ്പെട്ടതായ ഈ പള്ളിയിൽ 19, 20 നൂറ്റാണ്ടിലെ ബൊഹീമിയൻ ചിത്രശേഖരണം ഉൾപ്പെടുത്തി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.
             ഗോൾഡൻ ലെയിൻ 16 ആം നൂറ്റാണ്ടിൽ നിർമിച്ച ഒരു തേരൂവീഥി ആയിരുന്നു. വിവിധ വർണ്ണങ്ങളിൽ ഉള്ള വീടുകൾ ഇരുവശത്തായി ഉണ്ടായിരുന്ന ഒരു വഴി.. ഇപ്പൊ ഒരു വശത്ത് മാത്രമേ വീടുകൾ നിലനിർത്തിയിട്ടുള്ളൂ.
ഡെലിബോർക ടവർ 1781 ഇൽ നിർമിച്ച ഒരു ജയിൽ ആണ്. ഈ ടവർ ന്റെ പ്രത്യേകത അതിന്റെ പേരിൽ ആയിരുന്നു. അവിടെ ആദ്യമായി ജയിലിൽ അടയ്ക്കപെട്ട ആളുടെ പേരിൽ "ഡലിബെർ ഓഫ് കൊസോജഡി" ആണ് അറിയപ്പെടുന്നത്. ചരിത്രത്തിൽ അദ്ദേഹത്തെ റോബിൻഹുഡ് ഓഫ് ചെക്ക് കിങ്ഡം ആയി പറഞ്ഞിരിക്കുന്നു.
           പിന്നീട് ഞാൻ ഇറങ്ങി പുറത്തേക്കുള്ള വഴി ലക്ഷ്യം ആക്കി നടന്നു. അപ്പോഴേക്കും 4.30 ആയി. തണുപ്പ് കാലം ആയതിനാൽ നേരം പെട്ടെന്ന് ഇരുട്ടി തുടങ്ങും. ചാൾസ് ബ്രിഡ്ജ് ഒഴിവാക്കാം എന്നു കരുതിയാണ് ഇറങ്ങിയത് കാരണം അവിടെ എനിക്കു ലോക്കേഷൻ മനസിലാക്കാൻ വൈഫൈ കിട്ടിയില്ല. ഓൾഡ് ടൌൺ സ്ക്വായറിലെക് ഉള്ള വഴി ചോദിച്ചു ആർക്കും പറഞ്ഞു തരാനും അറിയില്ല. പിന്നെ ഭൂമി ഉരുണ്ടതല്ലേ എന്ന ഭാവത്തോടെ ആളുകൾ ഒക്കെ നടക്കുന്നതിന്റെ പിറകെ ഞാനും നടന്നു .
            എവിടെ നോകിയാലും യാത്രക്കാരുടെ തിരക്ക് ആയത് കൊണ്ട് തന്നെ പേടിക്കാനും തോന്നിയില്ല. നടന്നു പോകുന്ന വഴിയിൽ എല്ലാം കഫേകളും, സോവനേർ ഷോപ്പുകളും, ഒക്കെ കാണാം. അവയെല്ലാം പഴയകാല കെട്ടിടങ്ങളിലായിരുന്നു. ഒരു ക്ലാസിക് ഇംഗ്ലീഷ് സിനിമക്ക് അകത്തുടെ നടക്കുന്നത് പോലെ തോന്നി.
             എന്തായാലും ഓൾഡ് ടൌൺ സ്ക്വയർ ലക്ഷ്യം ആക്കി നടന്നു നടന്നു ചാർൾസ് ബ്രിഡ്ജ് ഇൽ എത്തി. കിംഗ് ചാർൾസ് നാലാമൻ പണികഴിപ്പിച്ച ഈ പാലം "വൽത്താവ " എന്ന നദിയുടെ കുറുകെയാണ്. ഓൾഡ് ടൌൺ സ്ക്വയറും പ്രാഗ് കസ്റ്റിലും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രധാന വഴി ആണ് ഈ ചാർൾസ് ബ്രിഡ്ജ്. മുപ്പത് സെയിന്റ് ന്മാരുടെ പ്രതിമകൾ ഈ പാലത്തിന്റെ ഇരു വശത്തായും നിലനിർത്തിയിരിക്കുന്നു. 5.30 ഒക്കെ ആയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അവിടുത്തെ കുറച്ച് ചിത്രങ്ങൾ ഒക്കെ എടുത്ത് ഞാൻ മുന്നോട്ട് നടന്നു .
              എവിടെയും യാത്രകാരുടെ തിരക്ക് ആണ്. നിറയെ കടകൾ തുറന്നിട്ടുണ്ട്. . പിന്നീട് പാട്ടുപാടുന്നവരേയും  ,നൃത്തം ചെയ്യുന്നവരേയും
ചിത്രം വരകുന്നവരെയും, അങ്ങനെ ഒരുപാട് കഴിവുള്ള കലാകാരന്മാരെ ഒക്കെ പിന്നിട്ട് ഞാൻ നടന്നു അപ്പോഴാണ് അവിടെ ഒരു ബോർഡ് കാണുന്നത് " ടോർചർ മ്യൂസിയം" . കണ്ടപ്പോൾ ഉണ്ടായ കൗതുകം കാരണം പതുക്കെ ആ പടികളിലൂടെ ഞാൻ കയറി ചെന്നു. ടിക്കറ്റ് എടുക്കണം. ടിക്കറ്റ് ഒന്നും എടുക്കാൻ നിൽക്കേണ്ടി വന്നില്ല. കയറി പോകുമ്പോ അവിടെ ഉണ്ടായിരുന്ന ആദ്യ ചിത്രം കണ്ട് പേടിച്ചു വിഷമിച്ചു ഞാൻ ഇങ്ങു തിരിച്ചിറങ്ങി. മനസിന് കട്ടിയും , ധൈര്യം ഉള്ളവർക്കു മാത്രമേ അതൊക്കെ കാണാൻ കഴിയൂ. പണ്ടുകാലങ്ങളിൽ എങ്ങനെ ഒക്കെ ആണ് ജനങ്ങളെ ക്രുരമായി കൊന്നിരുന്നതെന്നൊക്കെ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു മ്യൂസിയം.
            പിന്നീട് അവിടുന്ന് ഇറങ്ങി നടന്നു . ഒരു കോഫീ ഒക്കെ വാങ്ങി കുടിച്ചുകൊണ്ട് കാഴ്ചകൾ ഓരോന്നായി കണ്ടു ഞാൻ എത്തിയത് നമ്മുടെ ആസ്ട്രോനോമിക്കൽ ക്ലോക്കിന് മുന്നിൽ. ഇനി എനിക്കു ഒന്നും സംശയിക്കേണ്ട തലേദിവസം നടന്നു പഠിച്ച വഴികൾ ആയിരുന്നല്ലോ. അവിടുന്നു പബ്ലിക് വൈഫൈ യുടെ സഹായത്തിൽ ഹലാൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ലേക്ക് നടന്നു . അവിടുന്ന് നേരെ സ്റ്റോപ്പിൽ ചെന്നു ഹോസ്റ്റലിലേക് ഉള്ള ട്രാം ഇൽ കയറി . 8 മണിയോടെ റൂമിൽ എത്തി. നാളെ വെനീസിലേക്ക് പോകുകയാണ്. ലഗ്ഗേജ് എല്ലാം പാക്ക് ചെയ്തു. പതിവ് പോലെ വീട്ടിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ച ശേഷം ഉറങ്ങാൻ കിടന്നു.
              പിറ്റേന്ന് രാവിലെ 9 മണിയോടെ അവിടെ നിന്ന് ഇറങ്ങി. നിറയെ മഞ്ഞുപൊഴിഞ്ഞു കിടക്കുന്നു. ആദ്യം ആയിട്ടാണ് പഞ്ഞി പോലെ മഞ്ഞു കിടക്കുന്നത് കാണുന്നത്. എയർപോർട്ടിൽ പോകാനും ട്രാമും ബസും മാറി കയറണം . അങ്ങനെ കിലുക്കം സിനിമയിൽ രേവതി പോയത് പോലെ 15 കിലോ ലഗ്ഗേജ് ഉം ഒക്കെ ആയി ബസ്സിൽ ഇരിക്കുകയായിരുന്നു. ലഗ്ഗേജ് ഉം ആയുള്ള എന്റെ മൽപിടിത്തം കണ്ടു സങ്കടം തോന്നിയ ഒരു പ്രാഗ് അപ്പൂപ്പൻ എയർപോർട്ട് വരേ ലഗ്ഗേജു പിടിച്ചു സഹായിച്ചു.അവിടുന്നു അദ്ദേഹത്തോടും നന്ദി പറഞ്ഞു ഇറങ്ങി.
അടുത്തതും നമ്മൾ യൂറോപ്യൻ രാജ്യത്തു തന്നെ ആണ് പോവുന്നത് എന്നുള്ളത് കൊണ്ട് എമിഗ്രേഷൻ ഇല്ലായിരുന്നു. ലഗ്ഗേജ് ചെക്കിങ്ങും പാസ്പോര്ട്ട് ചെക്കിങും കഴിഞ്ഞു ഞാൻ ഫ്ലൈറ്റിനുവേണ്ടി കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞു പ്രാഗിന് ബൈ ബൈ പറഞ്ഞു 1.30 ന് ഉള്ള ഫ്ലൈറ്റിന് വെനിസിലേക്ക് പറന്നു.
തുടരും......

വരികളും ചിത്രങ്ങളും Bismiya Saidu Mohammed

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ